ന്യൂഡല്‍ഹി: പരിസ്ഥിതിരംഗത്തെ സന്നദ്ധ സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. തമിഴ്‌നാട് സൊസൈറ്റി രജിസ്ട്രാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
30 ദിവസത്തിനകം ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നാണ് നിര്‍ദേശം. സാമ്പത്തിക തട്ടിപ്പ്, തെറ്റായ വിവരം സമര്‍പ്പിച്ചു തുടങ്ങിയവ ആരോപിച്ചാണ് നടപടി. ഇതിനെതിരെ ഗ്രീന്‍പീസ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും.
സര്‍ക്കാറിതര സന്നദ്ധസംഘടനയെന്ന നിലയില്‍ തമിഴ്‌നാട്ടിലാണ് ഗ്രീന്‍പീസിന്റെ രജിസ്‌ട്രേഷന്‍. ഇത് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. അനധികൃത ഇടപാടുകള്‍ നടത്തിയതിലൂടെ ഗ്രീന്‍പീസ് രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം, ആരോപണങ്ങള്‍ സംഘടന തള്ളി. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗ്രീന്‍പീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയുള്ള വിനുത ഗോപാല്‍ കുറ്റപ്പെടുത്തി.
വനത്തിനുള്ളിലെ ഖനനങ്ങള്‍, ആണവോര്‍ജ ശാലകള്‍ എന്നിവയ്‌ക്കെതിരെ പോരാടുന്ന സംഘടനയാണ് ഗ്രീന്‍പീസ്. വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള സംഘടനയുടെ അവകാശം കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ പണം രാജ്യത്തെ വ്യാവസായിക വികസനത്തിന് തുരങ്കംവെക്കാനിടയാക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാരോപിച്ചായിരുന്നു ഇത്.