തിരുവനന്തപുരം: പൂഞ്ഞാര്‍ സീറ്റില്‍ ഒഴിവാക്കപ്പെട്ടതോടെ സിപിഎമ്മിനെതിരെ പി സി ജോര്‍ജ് രംഗത്തെത്തി. സിപിഎമ്മിലെ ഒരുവിഭാഗം തന്നെ ചതിച്ചെന്നും പൂഞ്ഞാറില്‍ മത്സരിക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്നും പി സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൂഞ്ഞാറില്‍ എല്‍ഡിഎഫിന്റെ പിന്തുണ തനിക്കാണെന്നും ജോര്‍ജ് അവകാശപ്പെട്ടു. തിങ്കളാഴ്ച കാലത്ത് എ.കെ.ജി സെന്ററില്‍ നടന്ന അവസാന വട്ട സീറ്റ് വിഭജന ചര്‍ച്ചയില്‍ പൂഞ്ഞാര്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കാമെന്ന് സി.പി.എം സമ്മതിച്ചിരുന്നു. അവസാന പ്രതീക്ഷയും കൈവിട്ടതോടെയാണ് പിസി ജോര്‍ജ് സിപിഎമ്മിനെതിരെ പരസ്യമായി രംഗത്തെത്തിയത്. എല്‍ഡിഎഫും യുഡിഎഫും കൈവിട്ടതോടെ പി സി ജോര്‍ജ് ഇപ്പോള്‍ പെരുവഴിയിലായ അവസ്ഥയിലാണ്.