ന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ ഏഴും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നും അവാര്‍ഡ് നേടി.

സുസു സുധി വാത്മീക’ത്തിലെയും ‘ലുക്ക ചുപ്പി’യിലെയും അഭിനയത്തിന് ജയസൂര്യ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി. ‘എന്നു നിന്റെ മൊയ്തീനി’ലെ ‘കാത്തിരുന്ന് കാത്തിരുന്ന്…’ എന്ന ഗാനം ചിട്ടപ്പെടുത്തിയ എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി.

‘ബെന്നി’ലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. വിനോദ് മങ്കര സംവിധാനം ചെയ്ത ‘പ്രിയമാനസ’മാണ് മികച്ച സംസ്‌കൃത ചിത്രം.

വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘നിര്‍ണായകം’ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി. ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷി’ മികച്ച പരിസ്ഥിതി ചിത്രമായി.