അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സിറ്റിങ് എംഎല്‍എയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സുധാകരനെ അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനുതൊട്ടുപിന്നാലെയാണ് പോസ്റ്ററുകള്‍. സംസ്ഥാന കമ്മിറ്റിക്കും മുകളിലാണെന്ന ഭാവത്തില്‍ നടക്കുന്ന സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് പോസ്റ്ററിലുണ്ട്. സിപിഎമ്മിന്റെ പേരിലാണ് പോസ്റ്ററുകള്‍.
പാര്‍ട്ടിയെ കമ്പനിയാക്കി സുധാകരന്‍ സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്നു. ആര്‍ നാസറിനെയും ജി വേണുഗോപാലിനെയും മാറ്റി നിര്‍ത്തി സജി ചെറിയാനെ എന്തിന് സിപിഎം ജില്ലാ സെക്രട്ടറിയാക്കി തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ട്. വെള്ളാപ്പള്ളിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും അമ്പലപ്പുഴയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാന്‍ ധാരണയാക്കിയെന്നും പോസ്റ്ററില്‍ പറയുന്നു. പോസ്റ്റര്‍ നവമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്.
sudha

തിരഞ്ഞെടുപ്പ് ചൂട് തുടങ്ങിയതോടെ സിപിഎം ആണ് പോസ്റ്റര്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ഏറ്റവും പ്രതിസന്ധികള്‍ നേരിടുന്നത്. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്ക്കെതിരെ ആയിരുന്നു ആദ്യം പോസ്റ്ററുകല്‍ ഉയര്‍ന്നത്. തുടര്‍ന്ന് കെപിഎസി ലളിത മത്സര രംഗത്ത് നിന്ന് പിന്‍മാറി. പിന്നീട് തൃപ്പൂണിത്തുറയില്‍ ദിനേശ് മണിയ്ക്കെതിരെ പോസ്റ്റരുകല്‍ പ്രത്യക്ഷപ്പെട്ടു. ദിനേശ് മണിയും മത്സര രംഗത്ത് നിന്ന് പിന്‍മാറി.. കൊല്ലത്ത് മുകേഷിനെതിരേയും ആറന്മുളയില്‍ വീണ ജോര്‍ജ്ജിനെതിരേയും നിരന്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എറണാകുളത്ത് അഡ്വ സെബാസ്റ്റ്യന്‍ പോളിനെതിരേയും പോസ്റ്ററുകള്‍ വന്നിരുന്നു.