ംബൈ ∙ ഐപിഎൽ ഒത്തുകളി കേസിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന അജിത് ചാന്ദിലയ്ക്കും ഹികേൻ ഷായ്ക്കും വിലക്ക്. ചാന്ദിലയ്ക്ക് ആജീവനാന്തവും ഹികേൻ ഷായ്ക്ക് അഞ്ചുവർഷവുമാണ് വിലക്കേർപ്പെടുത്തിയത്. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹർ അധ്യക്ഷനായ അച്ചടക്ക സമിതിയുടെതാണ് നടപടി.കഴിഞ്ഞ ഡിസംബര്‍ 24ന് കളിക്കാർ അച്ചടക്ക സമിതിക്കു മുന്നിൽ ഹാജരായിരുന്നു. ഡൽഹി പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ തന്നെയാണ് അച്ചടക്ക സമിതിയും തന്നോട് ചോദിച്ചതെന്ന് അജിത് ചാന്ദില പറഞ്ഞിരുന്നു

2013ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മലയാളി താരം ശ്രീശാന്തിനൊപ്പമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചാന്ദിലയും  അങ്കിത് ചവാനും അറസ്റ്റിലാകുന്നത്. തുടർന്ന് ശ്രീശാന്തിനെയും അങ്കിത് ചവാനെയും ബിസിസിഐ ആജീവനാന്തം വിലക്കി. തെളിവെടുപ്പ് വൈകിയതിനാൽ ചാന്ദിലയെ സസ്പെൻഡു ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങളെ പട്യാല ഹൗസ് കോടതി വെറുതെ വിടുകയാണുണ്ടായത്.മുംബൈയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ ഹികേന്‍ ഷാ ഐപിഎല്‍ മത്സരത്തിനിടെ പ്രമുഖ കളിക്കാരനെ ഒത്തുകളിക്കു പ്രേരിപ്പിച്ചെന്ന പരാതിയിലാണ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.