ആലപ്പുഴ : അവസാനം ജെ.എസ്.എസ്. ഒന്നുമല്ലാതായി. പിറവിയെടുത്ത് 22ാം വര്‍ഷത്തില്‍ മത്സരിക്കാന്‍ ഒരു സീറ്റുപോലും കിട്ടിയില്ലെന്നതാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന നാണക്കേട്
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യു.ഡി.എഫ്. നാല് സീറ്റ് നല്കിയിരുന്നു. യു.ഡി.എഫിന്റെ അവഗണനയില്‍ കലഹിച്ച് എല്‍.ഡി.എഫില്‍ എത്തിയപ്പോള്‍ ഒന്നും കിട്ടിയില്ലെന്നതാണ് സ്ഥിതി.
1994 മാര്‍ച്ച് 18നാണ് ജെ.എസ്.എസ്. ആലപ്പുഴയില്‍ പിറന്നുവീണത്. കെ.ആര്‍.ഗൗരിയമ്മയെ സി.പി.എമ്മില്‍നിന്ന് പുറത്താക്കിയതായിരുന്നു ജെ.എസ്.എസ്സിന്റെ പിറവിയിലേക്ക് നയിച്ചത്. പാര്‍ട്ടിയുടെ എല്ലാമെല്ലാം ഗൗരിയമ്മ തന്നെയായിരുന്നു.
ക്രമേണ യു.ഡി.എഫിന്റെ ഭാഗമായി മാറി ഈ വിപ്‌ളവനേതാവും പാര്‍ട്ടിയും. യുഡി.എഫ്. പിന്തുണയില്‍ എം.എല്‍.എ.യും മന്ത്രിയുമൊക്കെയായി.2014 ല്‍ പാര്‍ട്ടിക്ക് ഇരുപതു വയസ്സായപ്പോള്‍ യു.ഡി.എഫിനോടുള്ള കലഹം മൂര്‍ച്ഛിച്ചു. തുടര്‍ന്നുചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയും കൂട്ടരും യു.ഡി.എഫിനോടുള്ള ബന്ധം മുറിച്ചു. പ്രസിഡന്റ് എ.എന്‍. രാജന്‍ ബാബുവും കെ.കെ.ഷാജുവും അടക്കമുള്ളവര്‍ യു.ഡി.എഫിലും ഉറച്ചുനിന്നു. പാര്‍ട്ടി പിളര്‍ന്നു.
പിന്നെയങ്ങോട്ട് പാര്‍ട്ടി ഛിന്നഭിന്നമാകുന്ന കാഴ്ചയാണ് രണ്ടു വര്‍ഷത്തിനിടയില്‍ കണ്ടത്.
രണ്ടായി പിളര്‍ന്ന ജെ.എസ്.എസ്സില്‍ ഗൗരിയമ്മയുടെ കൂടെനിന്ന പാര്‍ട്ടി പ്രസിഡന്റ് പി. പ്രദീപ് പിന്നീട് സി.പി.ഐ.ക്കൊപ്പം പോയി. യു.ഡി.എഫിലായിരുന്ന രാജന്‍ ബാബു ഇപ്പോള്‍ ബി.ജെ.പി. മുന്നണിയില്‍. കെ.കെ. ഷാജു യു.ഡി.എഫിനൊപ്പം.
എല്‍.ഡി.എഫിനൊപ്പംനിന്ന ഗൗരിയമ്മ ഇടയ്ക്ക് സി.പി.എമ്മില്‍ ലയിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീട് നിലപാടു മാറ്റി. എല്‍.ഡി.എഫില്‍ ഘടക കക്ഷിയാക്കണമെന്ന ആവശ്യം സി.പി.എം. അംഗീകരിച്ചില്ലെങ്കിലും സീറ്റു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഗൗരിയമ്മ. ഒരു സീറ്റു പോലും കിട്ടാഞ്ഞത് അപമാനിക്കലാണെന്ന നിലപാടിലാണ് ജെ.എസ്.എസ്സില്‍ ഗൗരിയമ്മയ്‌ക്കൊപ്പം നില്ക്കുന്നവര്‍.
ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെന്റര്‍ യോഗം ബുധനാഴ്ച ആലപ്പുഴയില്‍ ചേരും.
ഫലത്തില്‍ ഇപ്പോള്‍ ഇടതു മുന്നണിയിലും ഐക്യജനാധിപത്യ മുന്നണിയിലും ജെ.എസ്.എസ്സില്ല.