തിരുവനന്തപുരം: വിവാദങ്ങള്‍ക്കോ കൂടുതല്‍ തര്‍ക്കങ്ങള്‍ക്കോ ഇടനല്‍കാതെ എല്‍ഡിഎഫ് സീറ്റു വിഭജനം പൂര്‍ത്തിയായി. തിങ്കളാഴ്ച നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് യുഡിഎഫിനെ കടത്തിവെട്ടി എല്‍ഡിഎഫ് സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയത്. മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎം 92 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ 27 സീറ്റുകളില്‍ സിപിഐ മത്സരിക്കും. സീറ്റുവിഭജനത്തില്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയെയും പിസി ജോര്‍ജിനെയും പരിഗണിച്ചില്ല. അതേസമയം, കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍ത്തി പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെയും കൂട്ടരുടെയും ജനാധിപത്യ കേരള കോണ്‍ഗ്രസിന് നാലു സീറ്റുകള്‍ നല്‍കി. സിപിഐ ഒരു സീറ്റ് അധികം ആവശ്യപ്പെട്ടിരുന്നെങ്കില്‍ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള്‍ മാത്രമാണ് ഒടുവില്‍ ലഭിച്ചത്.